Skip to main content

Featured Post

ആത്മാവ് പാടുമ്പോൾ - 5, ലോക്ക് ഡൗൺ

കറുപ്പിനും വെളുപ്പിനും നടുക്ക്, രാത്രിയ്ക്കും പകലിനും മദ്ധ്യേ വീണ്ടുവിചാരത്തിന്റെ നേർത്ത  ഒരിടമുണ്ടത്രേ. പാഞ്ഞു പോകുന്ന കാലത്തിനെ എത്തിപിടിക്കാൻ നെട്ടോട്ടം ഓടുന്ന മനുഷ്യന്  പച്ചയ്ക്കും ചുവപ്പിനുമിടയിൽ വിലക്കിന്റെ ഒരു മഞ്ഞ ഉള്ളതുപോലെ. മഞ്ഞപുതച്ച ആ കാലത്താണ് നാം. ഓട്ടം നിർത്തി ഒരല്പം പയ്യെ പോകാം എന്ന് കാലം തന്നെ പറയ്യേണ്ടി വന്ന പോലെ. മനസ്സിന്റെ മുഖംമൂടികൾക്ക് മീതെ, വികാരങ്ങളെ കുരുക്കുന്ന കണ്ണുകൾ മാത്രം പുറത്താക്കി മുഖങ്ങൾ കൂടി മൂടിക്കെട്ടി ഒരു കാലം.  "ഹാ മനുഷ്യാ.. ഇനി നിന്റെ കണ്ണുകൾ സംസാരിക്കട്ടെ. വാക്കുകൾ മരിക്കട്ടെ. നീ ആരെന്ന് നീ തന്നെ അറിയട്ടെ!!!", കാലം പറഞ്ഞു. സ്നേഹം സ്വഭവനങ്ങളിലേയ്ക്ക് മടങ്ങി. മലിനമായതൊക്കയും തെളിഞ്ഞു. ലക്ഷ്യങ്ങൾ എകീകരിക്കപ്പെട്ടു. ജീവിക്കുക.. അത്ര മാത്രം.  ഇന്നേയ്ക്കപ്പുറം നാളെയെന്തനറിയില്ല.    അനിശ്ചിതത്വം കര കവിഞ്ഞൊഴുകുന്നു. എങ്കിലും... പൊടി പിടിച്ച പലതിനെയും പൊടി തട്ടി ഓർത്തെടുക്കാൻ  , ജീവിതത്തെയും ഉത്തരവാദിത്വങ്ങളെയും പഴി ചാരി മനപ്പൂർവം മറന്ന ചിലതിലേയ്ക്ക് തിരിച്ചുപോകാൻ  , ചില പഴങ്കഥകള...

സ്വപ്നങ്ങൾ ഉപേക്ഷിച്ച ജീവിതം നിറം വറ്റിയ ചിത്രംപോലെയാണ് .

അയാൾ ഒരു ചിത്രകാരനായിരുന്നു .ആശയങ്ങൾക്ക്‌ നിറം നല്കിയിരുന്നവൻ .സ്വപ്നങ്ങൾക്ക് വർണങ്ങൾ പകരുന്നവൻ . എന്താണ് അയാളെ  ഒരു ചിത്രകാരൻ ആകാൻ പ്രേരിപ്പിച്ചത്   എന്ന് അയാൾക്ക്‌ ഓർമയില്ല. പക്ഷെ നിർജീവമായ വരകൾക്ക്‌ അർത്ഥവും നിറവും നൽകുമ്പോൾ സ്വന്തം കുഞ്ഞിനെ ആദ്യമായി കൈകളിലെടുക്കുന്ന ഒരമ്മയെ പോലെ അയാളും അഭിമാനിച്ചിരുന്നു.പക്ഷെ എന്നോ എപ്പോഴോ ആ നിമിഷങ്ങൾ നൽകിയിരുന്ന സന്തോഷം അയാൾ മറന്നുവെന്നുവേണം  കരുതാൻ . വഴിയിലെവിടെയോ വെച്ച് യാത്ര അവസാനിപ്പിക്കേണ്ടി വന്ന ഒരു സഞ്ചാരിയെപോലെ അയാളും  അയാളുടെ സ്വപ്നങ്ങൾ എന്തിനോ വേണ്ടി പണയം വച്ചു .വർഷങ്ങൾ ഒത്തിരി കടന്നുപോയി . സ്നേഹിച്ചവരും സ്നേഹം നൽകിയവരും മണ്ണടിഞ്ഞു. അയാൾ മാത്രം ബാക്കി ആയി.അതാണ് ആ പഴയ സ്റ്റുഡിയോയിലേക്ക് തിരിച്ചു ചെല്ലാൻ അയാളെ പ്രേരിപ്പിച്ചത് .പഴയ ചിത്രങ്ങളെ പൊടി തട്ടി എടുക്കാൻ അയാളെ നിർബന്ധിച്ചത് .ഉപേക്ഷിച്ചു പോയ യജമാനനെ നന്ദിയോടെ കാത്തുകിടക്കുന്ന ഒരു നായയെ പോലെ ആ ചിത്രങ്ങൾ അയാൾക്കായി കാത്തുകിടപ്പുണ്ടായിരുന്നു .ഓർമ്മകളുടെ ആ പണിപ്പുര, സ്വപ്നങ്ങളുടെ ആ നെയ്ത്തുശാല അയാളെ പഴയ അയാളിലേക്ക് കൂട്ടിക്കൊണ്ടു പോയി  .കൊച്ചു കൊച്ചു സന്തോഷങ്ങളുടെ , സങ്കടങ്ങളുടെ , നഷ്ടബോധങ്ങളുടെ ആ ചിത്രങ്ങൾ വിസ്മരിക്കപ്പെട്ടുപോയ ഒരു വസന്തകാലത്തെകുറിച്ചു അയാളെ ഓർമ്മിപ്പിക്കുകയായിരുന്നു. ഓരോ ചിത്രങ്ങളും അയാൾ സൂക്ഷ്മതയോടെ നിരീക്ഷിച്ചു. ആ വരകളിൽ അയാള് തന്നെ തന്നെ കണ്ടു. തനിക്കു വന്നു ചേർന്ന പരിണാമം കണ്ടു . ആ വരകളിൽ ഒളിഞ്ഞുകിടന്നിരുന്നത് താനും തൻറ്റെ സ്വപ്നങ്ങളുമാണെന്ന തിരിച്ചറിവ് അയാളുടെ കണ്ണുകൾ നനയിച്ചു . അപ്പോഴാണ് പാതി വരച്ച ആ ചിത്രം അയാളുടെ കണ്ണുകളിൽപെട്ടത്‌ .താൻ മൂലം ലോകം കാണാൻ കഴിയാതെ പോയ ആ ചിത്രം നെഞ്ചോടു ചേർത്ത് അയാൾ പൊട്ടിക്കരഞ്ഞു .ഒരു പക്ഷെ അത് മൗനമായ ഒരു മാപ്പ് അപേക്ഷയാവാം .എടുത്ത തീരുമാനങ്ങളെ ഓർത്തുള്ള കുറ്റബോധമാവാം .
എന്തിരുന്നാലും അല്പം വൈകിയെങ്കിലും ആ ചിത്രത്തിന് ജീവൻ നല്കാൻ അയാൾ തീരുമാനിച്ചു.പണ്ടൊരിക്കൽ വലിച്ചെറിഞ്ഞ ആ ചായങ്ങൾ അയാൾ വീണ്ടും കൈയിലെടുത്തു .നിറം നഷ്ടപ്പെട്ടുപോയ ആ ചിത്രത്തിനും തൻറ്റെ  ജീവിതത്തിനും നിറം നല്കാൻ ...

Comments