Skip to main content

Featured Post

ആത്മാവ് പാടുമ്പോൾ - 5, ലോക്ക് ഡൗൺ

കറുപ്പിനും വെളുപ്പിനും നടുക്ക്, രാത്രിയ്ക്കും പകലിനും മദ്ധ്യേ വീണ്ടുവിചാരത്തിന്റെ നേർത്ത  ഒരിടമുണ്ടത്രേ. പാഞ്ഞു പോകുന്ന കാലത്തിനെ എത്തിപിടിക്കാൻ നെട്ടോട്ടം ഓടുന്ന മനുഷ്യന്  പച്ചയ്ക്കും ചുവപ്പിനുമിടയിൽ വിലക്കിന്റെ ഒരു മഞ്ഞ ഉള്ളതുപോലെ. മഞ്ഞപുതച്ച ആ കാലത്താണ് നാം. ഓട്ടം നിർത്തി ഒരല്പം പയ്യെ പോകാം എന്ന് കാലം തന്നെ പറയ്യേണ്ടി വന്ന പോലെ. മനസ്സിന്റെ മുഖംമൂടികൾക്ക് മീതെ, വികാരങ്ങളെ കുരുക്കുന്ന കണ്ണുകൾ മാത്രം പുറത്താക്കി മുഖങ്ങൾ കൂടി മൂടിക്കെട്ടി ഒരു കാലം.  "ഹാ മനുഷ്യാ.. ഇനി നിന്റെ കണ്ണുകൾ സംസാരിക്കട്ടെ. വാക്കുകൾ മരിക്കട്ടെ. നീ ആരെന്ന് നീ തന്നെ അറിയട്ടെ!!!", കാലം പറഞ്ഞു. സ്നേഹം സ്വഭവനങ്ങളിലേയ്ക്ക് മടങ്ങി. മലിനമായതൊക്കയും തെളിഞ്ഞു. ലക്ഷ്യങ്ങൾ എകീകരിക്കപ്പെട്ടു. ജീവിക്കുക.. അത്ര മാത്രം.  ഇന്നേയ്ക്കപ്പുറം നാളെയെന്തനറിയില്ല.    അനിശ്ചിതത്വം കര കവിഞ്ഞൊഴുകുന്നു. എങ്കിലും... പൊടി പിടിച്ച പലതിനെയും പൊടി തട്ടി ഓർത്തെടുക്കാൻ  , ജീവിതത്തെയും ഉത്തരവാദിത്വങ്ങളെയും പഴി ചാരി മനപ്പൂർവം മറന്ന ചിലതിലേയ്ക്ക് തിരിച്ചുപോകാൻ  , ചില പഴങ്കഥകളെ കൂട്ടുപിടിക്കാൻ , എല്ലാത്തിനുമുപരിയായ

ആരോടൊപ്പം?!!





ത്രിസന്ധ്യയ്ക്കും രാത്രിയ്ക്കും മദ്ധ്യേയുള്ള  നേർത്ത വിനാഴികയിലാണ് അവളുടെ ജനനം . ചുവന്നിരുണ്ട് ഒരു ചെറു സുന്ദരി . ആകാശവാസികളത്രയും അവളെ വാത്സല്യത്തോടെ നോക്കിനിൽക്കേ ത്രിസന്ധ്യയും രാത്രിയും ഒരുപോലെ കുങ്കുമചുവപ്പിന്റെ മാതൃത്വം അവകാശപ്പെട്ട് മുന്നോട്ടു വന്നു . രാത്രിയേക്കാൾ സന്ധ്യയ്ക്കാണ് ചുവപ്പിനോട് സാമ്യം എന്നതായിരുന്നു ത്രിസന്ധ്യയുടെ വാദം .  രാത്രിയുടെ ഇരുട്ടാണ് കുങ്കുമ ചുവപ്പിന്റെ ആത്മാവ് എന്ന് രാത്രിയും വാദിച്ചു . ഒടുവിൽ എങ്ങനെയെങ്കിലും പണി ചന്ദ്രനെ ഏൽപ്പിച്ചു  അസ്തമിക്കാൻ തിരക്കുപിടിച്ചിരുന്ന സൂര്യന്റെ അടുക്കൽ തർക്കം എത്തി . എന്നും ത്രിസന്ധ്യയെ ആരാധനയോടെ നോക്കിനിന്നിരുന്ന സൂര്യൻ ന്യായം ത്രിസന്ധ്യയുടെ ഭാഗത്തെന്ന് വിധിയെഴുതി . കരഞ്ഞുവീർത്ത രാത്രി കൂടുതൽ ഇരുണ്ടു. അമ്മ എന്ന പദവി അങ്ങനെ ത്രിസന്ധ്യക്ക് സ്വന്തമായി . പക്ഷെ നാളുകൾ കഴിയുംതോറും  തന്നിലെ ഇരുട്ടിന്റെ അംശം കുങ്കുമചുവപ്പ് തിരിച്ചറിഞ്ഞു തുടങ്ങി . രാത്രി ഒരു പക്ഷെ  തന്റെ അമ്മയായി കൂടായ്ക ഇല്ല എന്നവൾ തിരിച്ചറിഞ്ഞു . രാത്രി അമ്മയെങ്കിൽ അമ്മ അനുഭവിക്കുന്നതും അനുഭവിച്ചിട്ടുള്ളതുമായ അനീതി അവളെ അലട്ടി . പക്ഷെ ഇത്രത്തോളം കാലം സ്നേഹം ഊട്ടിയ പോറ്റമ്മയോട് എന്ത് പറയും?. താൻ അവരുടെ മകളല്ല എന്ന സത്യത്തോട് രാത്രി ഏതാണ്ട് പൊരുത്തപ്പെട്ട് കഴിഞ്ഞിട്ടുണ്ടാവില്ലേ ? അതോ ഇപ്പോഴും ഏതൊരമ്മയെ പോലെ അവരും കാത്തിരിപ്പുണ്ടാവുമോ? .. ഇത്തരം ചോദ്യങ്ങൾ അവളെ വീർപ്പുമുട്ടിച്ചുകൊണ്ടിരുന്നു . തൻ്റെ വേദന ആരോടും പറയാനാവാതെ അവൾ പാടുപെട്ടു. എന്നെങ്കിലും സത്യം പുറത്തുവരുമ്പോൾ ഏതു സ്നേഹമാണ് താൻ കണ്ടില്ല എന്ന് നടിക്കേണ്ടത് ?. ആരെയാണ് താൻ ഉപേക്ഷിക്കേണ്ടത് ?. ആശങ്കയുടെയും ആശയക്കുഴപ്പങ്ങളുടെയും അദ്ധ്യായങ്ങൾ അവിടെ ആരംഭിക്കുകയായിരുന്നു.!!!

സ്നേഹത്തിന് ബന്ധങ്ങൾ എന്ന ബന്ധനങ്ങൾ ഇല്ലാതിരുന്നെങ്കിൽ ..

സ്നേഹം വെറും സ്നേഹമായിരുന്നെങ്കിൽ ...




Comments

Post a Comment

Popular Posts